FLASH NEWS

6/recent/ticker-posts

നായയെ വളർത്താൻ ലൈസൻസ് നിർബന്ധം; പുതിയ നിയമം ഉടൻ വരുന്നു

കേരളത്തിൽ വളർത്തുനായ്ക്കളുടെ പരിപാലനവും ലൈസൻസിംഗും സംബന്ധിച്ച നിയമങ്ങൾ കൂടുതൽ കർശനമാകുന്നു. ഇനി മുതൽ ഒരു വീട്ടിൽ ലൈസൻസോടെ പരമാവധി രണ്ട് നായകളെ മാത്രമേ വളർത്താൻ അനുവാദമുണ്ടാകൂ. തെരുവുനായ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, വളർത്തുനായ്ക്കളെ തെരുവുകളിൽ ഉപേക്ഷിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത്-നഗരപാലിക നിയമങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് ശുപാർശ ചെയ്തത്.

നിലവിൽ ലൈസൻസ് എടുക്കണമെന്ന് നിയമമുണ്ടെങ്കിലും ഭൂരിഭാഗം ഉടമസ്ഥരും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന് ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനായി വാക്സിനേഷൻ, വന്ധ്യംകരണം എന്നിവ നിർബന്ധമാക്കുകയും ലൈസൻസ് നടപടികൾ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യും. കെ-സ്മാർട്ട് ആപ്പ് വഴി വായനക്കാർക്ക് ലൈസൻസിനായി അപേക്ഷിക്കാനുള്ള സൗകര്യവും പുതിയ നിയമത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.


പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:
പരിധി: ഒരു വീട്ടിൽ ലൈസൻസോടെ വളർത്താവുന്ന നായകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തി.
മൈക്രോചിപ്പ്: കുത്തിവെപ്പെടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഉടമയുടെ വിവരങ്ങൾ ഇതിലൂടെ കണ്ടെത്താം.
ബ്രീഡേഴ്‌സ് ലൈസൻസ്: രണ്ടിൽ കൂടുതൽ നായകളെ വളർത്തണമെങ്കിൽ പ്രത്യേക ബ്രീഡേഴ്‌സ് ലൈസൻസ് നിർബന്ധം.
ഡേറ്റാബേസ്: നായയുടെ പേര്, ഇനം, ഉടമയുടെ വിലാസം എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ ഡേറ്റാബേസിൽ ശേഖരിക്കും.
എന്തുകൊണ്ട് മൈക്രോചിപ്പ്?
നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താനാണ് മൈക്രോചിപ്പ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നായയുടെ തോൾഭാഗത്ത് പ്രത്യേക ഉപകരണം വഴിയാണ് ഈ ചിപ്പ് ഘടിപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഉടമസ്ഥർ നൽകേണ്ടി വരും. ഇത്തരത്തിൽ ചിപ്പ് ഘടിപ്പിച്ച നായകളെ മാത്രമേ ഇനി ലൈസൻസോടെ വളർത്താൻ സാധിക്കൂ. ഇത് ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്താനും തദ്ദേശ ഭരണ വകുപ്പിന് ജന്തുക്ഷേമ ബോർഡ് ശുപാർശ നൽകിയിട്ടുണ്ട്.

പ്രജനനത്തിനു ശേഷം നായ്ക്കുട്ടികളെ വിൽക്കാൻ കഴിയാതെ വരുമ്പോൾ ഉടമസ്ഥർ അവയെ പൊതുവഴികളിൽ ഉപേക്ഷിക്കുന്നത് തെരുവുനായ ശല്യം രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഇത്തരം നിയമലംഘനങ്ങൾക്ക് അന്ത്യമുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വാക്സിനേഷൻ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും.



Post a Comment

0 Comments