FLASH NEWS

6/recent/ticker-posts

എട്ട് മാസം പ്രായമായ കുഞ്ഞിന് ഫാർമസിസ്റ്റുകൾ നല്‍കിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ ഖദീജ മെഡിക്കല്‍സിന്റെ ഭാഗത്തുനിന്നാണ് ഗുരുതരമായ വീഴ്ച ഉണ്ടായത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. കുഞ്ഞിന് ഡോക്ടേഴ്‌സ് കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍ ഡോക്ടറുടെ ഈ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക് ഖദീജ മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുകള്‍ എടുത്ത് നല്‍കിയത് കാല്‍പോള്‍ ഡ്രോപ് ആണ്. മരുന്ന് മാറിയതറിയാതെ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മൂന്ന് നേരം വീട്ടുകാര്‍ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. പനി അതിവേഗം മാറിയെങ്കിലും കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നിയതോടെ വീട്ടുകാര്‍ വീണ്ടും ക്ലിനിക്കിലെത്തി.

മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയ്ക്ക് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നിര്‍ദേശിച്ചു. അതിന്റെ ഫലങ്ങള്‍ പലതും ഉയര്‍ന്ന നിരക്കിലായിരുന്നു. ഉടന്‍ കുട്ടിയെ കണ്ണൂരിലെ ആസ്റ്റര്‍മിംമ്‌സിലേക്ക് മാറ്റണമെന്നും വൈകിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വരെ തകരാറിലാകുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയെ ആസ്റ്റര്‍മിംമ്‌സിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് അവസാനം വന്ന ഫലത്തില്‍ കുട്ടിയുടെ നില കുറച്ചുകൂടി മെച്ചപ്പെട്ടത് ആശ്വാസമാകുന്നുണ്ട്.

Post a Comment

0 Comments