കണ്ണൂർ: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി ഒരു നായ കാത്തിരിപ്പിലാണ്. എവിടേയ്ക്കും പോകാതെ ആശുപത്രി വളപ്പിലെത്തുന്ന മറ്റ് നായകള്‍ക്കൊപ്പം കൂടാതെ ഒരേ കാത്തിരിപ്പ്. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് അറിയാതെ വന്നതോടെ രാമു എന്ന പേരിലാണ് ആശുപത്രിയിലുള്ളവര്‍ നായയെ വിളിക്കുന്നത്. ആ നായ ആരെയാണ് കാത്തിരിക്കുന്നത്? ഈ ചോദ്യത്തിനുള്ള മറുപടി ഇനിയും കണ്ടെത്തിയിട്ടില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രി സന്ദര്‍ശനത്തിന് എത്തിയ മന്ത്രിയേപ്പോലും കൂസാതെ ആശുപത്രി വളപ്പില്‍ തന്നെ തുടരുകയായിരുന്നു ഈ നായ. മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോർച്ചറിക്ക് മുന്നിലാണ്. അടഞ്ഞ് കിടക്കുന്ന മോർച്ചറി വാതിൽ തുറക്കുമെന്ന പ്രതീക്ഷയോടെ പ്രിയപ്പെട്ട ആരോ മടങ്ങി വരുമെന്ന കാത്തിരിപ്പിലാണ് നായയുള്ളത്. ഒരു രോഗിക്കൊപ്പമാണ് നായ ആശുപത്രിയിലെത്തിയതെന്നും. ഉടമസ്ഥന്‍ മരിച്ചപ്പോള്‍ മോർച്ചറിയുടെ റാംപ് വരെ ഒപ്പമെത്തിയിരുന്നുവെന്നും ആശുപത്രി ജീവനക്കാരനായ രാജേഷ് പറയുന്നു.
മോർച്ചറിയിലേക്ക് മാറ്റിയ ഉറ്റവരെ ബന്ധുക്കൾ തിരികെ കൊണ്ടുപോയത് അറിയാതെയാവും നായ ഇവിടെ കാത്തിരിക്കുന്നതെന്നാണ് ആശുപത്രിയി ജീവനക്കാര്‍ പറയുന്നത്. എല്ലാവരും നൽകുന്ന ഭക്ഷണമൊന്നും കഴിക്കുന്ന സ്വഭാവം രാമുവിനില്ല. മറ്റ് നായകളുമായും ചങ്ങാത്തമില്ല. ആശുപത്രിയിൽ, ആൾക്കൂട്ടത്തിൽ രാമു തിരയുകയാവാം. മരണം വിളിച്ചൊരാൾക്ക് മടക്കമില്ലെന്നറിയാതെ.
0 Comments