*തൃശൂർ:* കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ - ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സർജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടക്കുമെന്നാണ് വിവരം. അതേസമയം, ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ പൊലീസുമായി സഹകരിക്കുമെന്നും മരണകാരണം ഹൃദയാഘാതമെന്നാണ് സംശയിക്കുന്നതെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡിക്സന്‍ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കുട്ടിയെ റൂട്ട് കനാല്‍ സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറോടെയാണ് ശസ്ത്രക്രിയക്കായി കൊണ്ടുപോയത്.രാവിലെ 8.15ഓടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും 10.30വരെ നിരീക്ഷണ മുറിയിലേക്ക് മാറ്റിയെന്നും മൈനര്‍ സര്‍ജറിക്കുശേഷം ഓക്സിജന്‍ അളവില്‍ കുറവുണ്ടായെന്നും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായകാര്യങ്ങളെല്ലാം ചെയ്തെങ്കിലും നടന്നില്ലെന്നും ഡിക്സണ്‍ പറഞ്ഞു.
സംഭവത്തില്‍ കുടുംബാംഗങ്ങളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ലെന്നും പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
0 Comments