FLASH NEWS

6/recent/ticker-posts

യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍, ആഷികയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു


നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടില്‍ യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍, ഇവരുടെ ബന്ധു എന്നിവരെയാണ് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 24നാണ് ആഷിക പര്‍വീണിനെ (22) വിഷം കഴിച്ച നിലയില്‍ ഭര്‍തൃഗൃഹത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആഷികയെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മകളുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ യുവതിയുടെ വീട്ടുകാര്‍ ഇതോടെ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശ പ്രകാരം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, കൊല്ലപ്പെട്ട യുവതി ക്രൂരമായ മര്‍ദനത്തിനിരയായതായി തിരിച്ചറിഞ്ഞിരുന്നു. കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ, ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ഊട്ടി കണ്ടല്‍ സ്വദേശിയായ ഇമ്രാനും ആഷിക പര്‍വീണും 2021ലാണ് വിവാഹിതരായത്. വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മര്‍ദിച്ചിരുന്നതായി യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ആഷികയുടെ ഭര്‍ത്താവ് ഇമ്രാന്‍ (30), ഭര്‍തൃമാതാവ് യാസ്മിന്‍ (49), ഭര്‍തൃസഹോദരന്‍ മുഖ്താര്‍ (23), ഇവരുടെ ബന്ധു ഖാലിബ് (56) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

Post a Comment

0 Comments