കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വന്യജീവി സങ്കേതത്തിലേക്ക് എംപി പോയിരുന്നത് വനം വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ ആയിരുന്നുവെന്നാണ് അറിയുന്നത്. ഐബിയിൽ താമസിച്ചിരുന്ന എംപിയുടെ തിരിച്ചുള്ള യാത്രകളും വനം വകുപ്പ് വാഹനത്തിൽത്തന്നെ ആയിരുന്നു. ഇതേ വാഹനത്തിൽ കണ്ണൂർ തയ്യിലിലെ റിസോർട്ടിലേക്കും മാനന്തവാടിയിലേക്കും പോയിരുന്നതായി വനം ജീവനക്കാർ സമ്മതിക്കുന്നു. എന്നാൽ, ഐബിയിലെ റജിസ്റ്ററിൽ ഈ സന്ദർശനങ്ങൾ ഒന്നു പോലും രേഖപ്പെടുത്തിയിട്ടില്ല. ആറളം കൂടാതെ, അടുത്ത സൗഹൃദമുള്ള ഡിഎഫ്ഒ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും എംപി താമസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള ഡിഎഫ്ഒയ്ക്ക് പ്രത്യേകം നൽകിയിരിക്കുന്ന സുരക്ഷാ ഗാർഡുകളെ പോലും എംപി എത്തുമ്പോൾ ഒഴിവാക്കിയിരുന്നു എന്നാണ് വിവരം. ഒരു തവണ എംപി എത്തിയപ്പോൾ ആറളത്ത് പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ തയാറെടുത്തിരുന്നു. ഇതു മുൻകൂട്ടി മനസ്സിലാക്കിയ എംപി വേഗം മടങ്ങി. ഇതു സംബന്ധിച്ച് വനം വകുപ്പിലെ ഉന്നതർക്കും വിവരങ്ങളുണ്ട്.
മറ്റൊരിക്കൽ നിലമ്പൂർ സൗത്ത് ഡിവിഷനിൽ എംപിക്ക് താമസസൗകര്യം നൽകാൻ വേണ്ടി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളെ അവിടെനിന്ന് ഇറക്കി വിടാനുള്ള ശ്രമമുണ്ടായത് വിവാദമായിരുന്നു. ആറളത്ത്, ഒടുവിലായി മുഹമ്മദ് ഫൈസൽ എത്തിയ ദിവസം സിനിമാ നിർമാതാവും ജ്വല്ലറി ഉടമയും ഒപ്പം എത്തിയിരുന്നു എന്ന് വനം ജീവനക്കാർ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
0 Comments