കണ്ണൂർ: ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്' അടിയിൽ ഒരു ശരി ചിഹ്നവും. പലതരത്തിലുള്ള കള്ളൻമാരുടെ കഥകൾ കേൾക്കാറുണ്ടെങ്കിലും കവർച്ചയ്ക്ക് പിന്നാലെ ഡയറിയിൽ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കൾ അധികമുണ്ടാകില്ല. സ്കൂളിൽ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചത്. സ്‌കൂൾ അധികൃതരുടെ പരാതിയിൽ കണ്ണപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ചെറുകുന്ന് പള്ളിക്കരയിലെ എൻഡിഎൽപി സ്‌കൂളിൽ ആണ് സംഭവം. സ്‌കൂളിൽ എത്തിയ അദ്ധ്യാപകരുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്‌കൂളിലെ ഓഫീസ് മുറിയ്ക്കുള്ളിൽ ആയിരുന്നു മുട്ടകൾ സൂക്ഷിച്ചിരുന്നത്. ഓഫീസ് മുറി കുത്തിത്തുറന്ന് അകത്ത് കടന്ന കള്ളൻ മുട്ടകളുമായി സ്ഥലം വിടുകയായിരുന്നു.
കുട്ടികൾക്ക് പുഴുങ്ങി നൽകാൻ വച്ച 40 മുട്ടയാണ് കള്ളൻ കൊണ്ടുപോയത്. ഇതിനൊപ്പം ഓഫീസിലെ ഷെൽഫിൽ നിന്നും 1800 രൂപയും കവർന്നു. ആകെ 2500 രൂപയുടെ മുതലുകളാണ് നഷ്ടമായത് എന്ന് പ്രധാന അദ്ധ്യാപിക പി.ജെ രേഖ വ്യക്തമാക്കി.
0 Comments