FLASH NEWS

6/recent/ticker-posts

വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് പോലെ വെള്ളാർമല സ്കൂളിലെ ഡിജിറ്റൽ മാഗസിനിലെ കഥ

കൽപ്പറ്റ: വയനാട് മുണ്ടെക്കൈയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ വൈറലായി വെള്ളാർമല സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനിലെ കഥയിലെ പരാമർശം. വെള്ളാർമല സ്കൂൾ കെട്ടിടം പ്രതിരോധം സൃഷ്ടിച്ചത് മൂലം ഇവിടെ രക്ഷപ്പെട്ടത് നിരവധിപ്പേരാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. വെള്ളാർമല സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വെള്ളാരങ്കല്ലുകൾ എന്ന ഡിജിറ്റൽ മാഗസിനിലാണ് അപ്രതീക്ഷിത പരാമർശമുള്ളത്. 

ലയ എന്ന വിദ്യാർത്ഥിനിയുടെ ആഗ്രഹത്തിന്റെ ദുരനുഭവം എന്ന കഥയിലാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പരാമർശമുള്ളത്. മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെ നിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെ നിന്ന് പറന്ന് പോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികൾ ഓടാൻ തുടങ്ങി. 

വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ച ഒരു പെൺകുട്ടിയാണ് കിളിയായി വന്ന് മുന്നറിയിപ്പ് നൽകിയതെന്ന് കവിതയുടെ അവസാന ഭാഗം വിശദമാക്കുന്നുണ്ട്. കൈറ്റ് സിഇഒ ആയ കെ അൻവർ സാദത്ത് ആണ് ഈ അപ്രതീക്ഷിത ആകസ്മികതയേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയിട്ടുള്ളത്. 

Post a Comment

0 Comments